Thursday, January 5, 2012

പൂര്‍ണ്ണ വിരാമം .

 ജനനത്തിനു 
വളര്‍ച്ചക്ക് 
 മോഹങ്ങള്‍ക്ക് 
സ്വപ്നങ്ങള്‍ക്ക് 
ആഗ്രഹങ്ങള്‍ക്ക് 
കാമത്തിന്

ക്രോധത്തിന് 
ലോഭത്തിനു 
വഞ്ചനക്ക്
പ്രണയത്തിനു
സ്നേഹത്തിനു
ഒടുവില്‍ 
ജീവിതത്തിനു 
പൂര്‍ണ്ണവിരാമം. 

Thursday, December 8, 2011

ജീവന്റെ ഒരുതുള്ളി

ഡിസംബറിലെ ഈ തണുത്ത രാവില്‍ മഞ്ഞു ഭൂമിയുടെ ഗര്‍ഭത്തിലേക്ക് ഉര്‍ന്നു വീഴുന്നു .....
 എന്റെ ജനാലയില്‍ അവ ചിത്രം വരക്കുമ്പോള്‍ എനിക്ക് ഓര്‍മ്മ വരുന്നത് നിന്റെ വിരലുകളാണ് .....
എന്റെ കയ്യും പിടിച്ചു മഞ്ഞു വീണ താഴ്‌വരയില്‍ നമ്മള്‍ നടക്കുവാന്‍ പോയത് ഓര്‍മ്മിക്കുന്നുവോ നീ ?
അന്ന് നീ വരഞ്ഞ ചിത്രങ്ങള്‍ എന്നുമെന്നപോലെ ഇന്നും എന്നെ ആര്ദ്രയക്കുന്നു ......


നിന്നെക്കുറിച്ച് ഓര്‍ത്തു മഞ്ഞു മണ്ണില്‍ എന്ന പോലെ ഞാനീ തണുപ്പില്‍ അലിയുന്നു ......
ഞാനും നീയും  ഒരു മഞ്ഞു മങ്കട്ട ......
നിന്റെ പിറവിയുടെ സുഗന്ധം എന്നില്‍ നിറയുന്നു ............
എന്റെ ഓരോ പുലരിയും ഓരോ നിലാരാത്രികളും നിന്നിലൂടെയാണ് ഇപ്പോള്‍ പൊഴിഞ്ഞു വീഴുന്നത് ......

മഞ്ഞിന്റെ കണവും പുല്‍ക്കൊടിയുടെ ആത്മാവും എത്രമാത്രമാണ് ബന്ധിക്കപ്പെട്ടിരിക്കുന്നത് അതുപോലെയല്ലേ ഞാനും നീയും .......
നിന്റെ ജനനത്തിന്റെ വഴികള്‍ എന്നിലേക്കുള്ള അരുവികളാകുന്നു.....എന്റേത് നിന്റെ ഹൃദയത്തിലേക്കും .......


ഞാന്‍ എന്ത് സമ്മാനമാണ് ഈ മഞ്ഞു പൊഴിയുന്ന രാവില്‍ നിനക്ക് നല്‍കുക പ്രിയനേ .......
ഇതാ നോക്കു ............ഇപ്പോള്‍ പറിച്ചെടുത്ത വയലറ്റ് പൂക്കള്‍ കൊണ്ട് ഉണ്ടാക്കിയ ഈ കിരീടം ഇത് നിനക്കായ്‌ ഞാന്‍ നല്‍കട്ടെ ........മഞ്ഞിന്‍ കണങ്ങള്‍ അവയ്ക്ക് നവ്യ ചാരുത നല്‍കുന്നു .......ചമ്പകപ്പൂക്കളുടെ രാജകുമാരാ ......നീയത് വയ്ക്കു.....
ഹാ ! എത്ര മനോഹരം ........
നീയെത്ര സുന്ദരന്‍ .......നിന്നില്‍നിന്നു സ്വര്‍ഗത്തിലെ പനിനീരിന്റെ ഗന്ധം വഴിയുന്നു .....
ഹേ....വസന്ത കാമുകാ നീയെന്നില്‍ വിരിയിക്കുന്ന മഴവില്ലുകള്‍ക്ക് എത്ര വര്‍ണ്ണങ്ങള്‍ ......എത്ര സുഗന്ധങ്ങള്‍ .......നിന്റെ ചുണ്ടില്‍ ഇപ്പോള്‍ മാത്രം ഉണ്ടായ ആ പുതു മഞ്ഞിന്‍ കണം എനിക്ക് നല്‍കാമോ ? 

അല്ല...... നീ പോകയാണോ ? ഇത്ര വേഗം ....മഞ്ഞു നനഞ്ഞ ഈ വഴിത്താരയിലൂടെ നീ നടന്നു മറയവേ ഓരോ ഋതുവിലും ഞാന്‍ നിന്നെ ഇനിയും സ്നേഹിച്ചോട്ടെ ?......

എന്നെങ്ങിലും മഞ്ഞിന്‍ ചിത്രങ്ങള്‍ വരച്ച എന്റെയീ ജനാല തുറന്നു നീ വരുമോ ?  എനിക്ക് നീ നിന്റെ ജീവന്റെ ഒരു തുള്ളി തരുമോ ? ......പ്രിയനേ നീയെന്നില്‍ മഞ്ഞായി പിറക്കുമോ ? .....................വസന്തം ബാക്കി വച്ച പുഷ്പ്പങ്ങളുമായി നിന്നെയും കാത്തു ഈ സ്വപ്നജാലകത്ത്തിനു അരികെ ഞാന്‍ ഇരിക്കുന്നു  ...........

Friday, July 8, 2011

സൃഷ്ടി

ഭൂമി  തിങ്കളാഴ്ച  വ്രതമെടുത്തു. പതിനാറു  തിങ്കളാഴ്ചകളും  പൂര്‍ത്തിയായി. ആകാശത്തി ന്റെ  മനസലിഞ്ഞു  മഴയായി  പ്രണയം  പൊഴിഞ്ഞു. മൂന്നുദിവസം  തുടര്‍ച്ചയായ  മഴ   .പര്‍വതങ്ങള്‍  ഉണര്‍ന്ന്  ഉയര്‍ന്നു .  മൂന്നാം  ദിവസം   വൃക്ഷങ്ങള്‍ പേമാരിയില്‍  ഇളകിയാടി .പുല്‍ക്കൊടിത്തുമ്പ്  നാണിച്ചു  തല  താഴ്ത്തി  നിന്നു.ആകാശം  കാണാന്‍  മോഹിച്ച ഒരു  വിത്ത്  പൊടുന്നനെ  പൊട്ടി  മുളച്ചു .

Tuesday, July 5, 2011

കണ്ണനെ കണ്ടാല്‍ !!



വനമാലയായ് ഞാന്‍ മാറും 
ആ മാറില്‍ ചേര്‍ന്ന് കിടക്കും 
മയില്‍ പ്പീലിയായേറും ആ -
ചുരുള്‍മുടിക്കെട്ടില്‍ 
കനകകുണ്ഡലമാകും നിന്‍ 
കര്‍ണ്ണ മൊന്നലങ്കരിക്കാന്‍ 
മഞ്ഞപ്പട്ടാംബരമായാ 
ശ്യാമ മേനിയെ പുണരും 
കാല്ചിലമ്പയാ പാദം
ചുംബനം കൊണ്ട് മൂടിടും




Monday, April 25, 2011

കടലിലേക്ക്‌ ഒരു നടത്തം


ഐഡിയ പൂച്ചകുട്ടിയുടെതാണ് . ശരി അങ്ങനെയെങ്കില്‍ അങ്ങനെ . ഞായറാഴ്ച്ച ഉച്ച തിരിഞ്ഞു പോകാമെന്ന് തീരുമാനമായി . എനിക്കറിയാം എങ്ങോട്ട് എന്നല്ലേ നിങ്ങള്‍ വിചാരിച്ചത് ? പറയാമെന്നെ!
പുതു വയ്പ്  ബീച് കാണാന്‍ പോകുന്ന  കാര്യമാണ് പറഞ്ഞു വരുന്നത് . മുന്‍പ് പോയ ഒരാളെ ചാക്കിട്ടു പിടിച്ചു . അവളാണ് വഴി പറഞ്ഞു തന്നത് .ഹൈകോര്‍ട്ട് ജങ്ക്ഷന്‍ എത്തുക . അവിടുന്ന് പറവൂര്‍ ബസ്‌ പിടിക്കുക .പുതു  വയ്പ്പ്  ടിക്കറ്റ്‌ എടുക്കുക . സ്റ്റോപ്പില്‍ ഇറങ്ങുക .ഒരു ഓട്ടോ റിക്ഷ പിടിക്കുക ബീച്ച് എന്ന് പറയുക .ഇതായിരുന്നു ഞങ്ങള്‍ക്ക് കിട്ടിയ മാപ് . ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ മൂന്നു സുന്ദരികള്‍ .പൂച്ചക്കുട്ടി , ഉണ്ണിമോള്‍ പിന്നെ വാവയും . ഹോസ്റ്റലില്‍ ബോറടിച്ചു ഇരുന്നപ്പോള്‍ പൂച്ചക്കുട്ട്യാണ് ഈ ഐഡിയയുമായി വന്നത് . പിന്നെ ഒട്ടും താമസിച്ചില്ല .രണ്ടു മണിക്ക് ഇറങ്ങണം എന്ന് പറഞ്ഞാണ് മെസ്സ് ഹാളില്‍  നിന്ന് മൂമ്ന്നു പേരും പിരിഞ്ഞത് . എന്നിട്ട് ഒരുങ്ങി ഇറങ്ങിയപ്പോള്‍ 3 .30 .

താമസിച്ചതിനു മറ്റു രണ്ടുപേരും കുറ്റം പറഞ്ഞത് പാവം വാവയെ.
ഇവളെന്തിനാ  ഇത്രയും ഒരുങ്ങുന്നെ ഇവടെ പെണ്ണ് കാണലോന്നും ഇല്ലല്ലോ . എന്ന് ഞാന്‍ ആത്മഗതം പറഞ്ഞു. നേരത്തെ പറഞ്ഞ റൂട്ട് മാപ്പിന്‍ പ്രകാരം ഞങ്ങള്‍ ബീച്ചിലെത്തി .
ദൂരെ നിന്ന് കടല്‍ കണ്ടപ്പോള്‍ തന്നെ എന്റെ യുള്ളില്‍ മറ്റൊരു കടല്‍ ഇളകി മറിഞ്ഞു .വളരെ ശാന്തമായ കടല്‍ . തിരമാലകള്‍ മനപ്പുര്‍വ്വം ശാന്തമായി ഇരിക്കുന്നപോലെ . വൃത്തിയുള്ള മണല്‍ പരപ്പ് . പേരിനു രണ്ടു മൂന്നു വള്ളങ്ങള്‍ കരയില്‍ ഇരിപ്പുണ്ട് .കടലില്‍ അങ്ങിങ്ങായി ഒഴുകി നടക്കുന്ന ബോട്ട്ടുകള്‍ .

ഒന്നോ രണ്ടോ പേര്‍ അങ്ങിങ്ങായി നില്‍പ്പുണ്ട് . എന്നതൊഴിച്ചാല്‍ സ്വസ്ഥം! ശാന്തം ! കൂട്ടുകാര്‍ രണ്ടു പേരും എന്തൊക്കെയോ പറയുന്നുണ്ട് . ഞാനൊന്നും കേള്‍ക്കുന്നില്ല . അതോ ......
എനിക്കറിയാം ഞാന്‍ വന്നത് ആ കടലിന്റെ അടിത്തട്ടില്‍ നിന്നാണ് . അവിടെ എന്റെ കൊട്ടാരം ഉണ്ട്. മുത്തു ചിപ്പികളും പവിഴങ്ങളും കൊണ്ടുണ്ടാക്കിയ കൊട്ടാരം . അവിടെ എന്ത് രസമായിരുന്നു . ദുഖമെയില്ല . സന്തോഷം മാത്രം . ഇപ്പോഴും കളിചിരികള്‍ . ഒരിക്കല്‍ വലിയ തിരമാലകളില്‍ പെട്ട് ഈ കരയില്‍ ഞാന്‍ വന്നുപെട്ടത് ഇപ്പോഴുമോര്‍ക്കുന്നു. ഈശ്വര ! ദേ എന്റെ തോണി വെളുത്ത നിറത്തില്‍ അങ്ങ് ചക്രവാളത്തില്‍ . ഞാന്‍ പോവാ !!!

Tuesday, April 19, 2011

അവിരാമം


ഒരുകുപ്പി പൊട്ടിച്ചു മൂന്നുഗ്ലാസ് കുടിച്ചതിനു ശേഷം  നാലാമത്തെ  ഗ്ലാസ്‌ നിറച്ചു അതില്‍  വിഷം   ചേര്‍ത്ത് വച്ചു.
അപ്പോള്‍ അവള്‍ തന്റെ  ഭാര്യ ;എന്നത്തെയും പോലെ കണ്ണും നിറച്ചു നില്‍പ്പുണ്ട്. 
"നീയെന്നെ മരിക്കാനും അനുവദിക്കില്ലെ? " അയാള്‍ ആക്രോശിച്ചു.
അവള്‍ ഇപ്പോള്‍ ചിരിക്കുകയാണോ? 
അതെ എല്ലാവരുടെയും മുന്നിലേക്ക്‌ തന്നെ ഒരു പരിഹാസപാത്രമാക്കി മാറ്റിയിട്ടു അവള്‍ക്കു ചിരിക്കാമല്ലോ?
"എന്നെ എപ്പോഴും തോല്‍പ്പിക്കാമെന്ന് കരുതിയെങ്കില്‍ നിനക്ക് തെറ്റി .ഇപ്രാവശ്യം എനിക്ക് ജയിക്കണം .ദയവായി നീയൊന്നു പോകൂ ."
വിഷം ചേര്‍ത്ത ഗ്ലാസ്‌ ചുണ്ടോടു അടുപ്പിക്കുമ്പോള്‍ അയാള്‍ക്ക്‌ ഭയം കൂടിക്കൂടി വന്നു.
തന്റെ ജീവിതത്തിലെ ഏടുകള്‍ ഒന്നൊന്നായി മറിഞ്ഞു മറിഞ്ഞു പോകുന്നു .
എന്തിനായിരുന്നു എല്ലാം ഒടുവില്‍ ഒരിത്തിരി വിഷത്തില്‍ എല്ലാം അവസാനിപ്പിക്കാനോ? ഒന്നും വേണ്ടായിരുന്നു .
ഗ്ലാസിലെ മദ്യം മുഴുവന്‍ കഴിഞ്ഞപ്പോള്‍ അയാള്‍ കുഴഞ്ഞു വീണു . 
ഓര്‍മ താളില്‍ അപ്പോള്‍ അയാളുടെ വിവാഹമായിരുന്നു .സുന്ദരി ആയിരുന്നു അവള്‍ . ഇത്രമേല്‍ അഴകുള്ള ഒരുവളെ താന്‍ കണ്ടിട്ടില്ല ഇതുവരെ .അവളുടെ കണ്ണുകള്‍ പ്രണയമയവും .പത്തുദിവസം അത് എത്രപെട്ടന്നാണ് കടന്നു പോയത് . അവളെ അറിഞ്ഞ നിമിഷങ്ങള്‍ .അവളില്‍ താന്‍ ലയിച്ച നിമിഷങ്ങള്‍ എല്ലാം ഒരു സ്വപ്നം  പോലെ .
എല്ലാം തകിടം മറിഞ്ഞത് പെട്ടന്നായിരുന്നു.
 ഒരുദിവസം രാവിലെ എഴുനേല്‍ക്കുമ്പോള്‍ അവള്‍ കൂടെയില്ല 
ശ്ശെ! ഇവള്‍ എവിടെപ്പോയി?  എന്നും വിചാരിച്ചാണ് അയാള്‍ എഴുനേറ്റതു .തലയില്‍ എന്തോ തട്ടിയപോലെ . അങ്ങോട്ടായള്‍ ഒന്നേ നോക്കിയുള്ളൂ .
ആരെക്കെയോ വരുന്നതും പോകുന്നതും അയാള്‍ അറിഞ്ഞു . പോസ്റ്റ്‌ മോര്‍ട്ടം റിപ്പോര്‍ട്ട്‌ കിട്ടിയത്രേ . പത്ത് ദിവസം മുന്‍പ് വിവാഹം കഴിഞ്ഞവള്‍ മൂന്നുമാസം ഗര്‍ഭിണി .
ഒരുവാക്ക് നിനക്ക് എന്നോട് പറയമായിരുന്നില്ലേ .
നമ്മുടെ കുഞ്ഞായി ഞാന്‍ വളര്‍ത്ത്തിയേനെ . പക്ഷെ ഇപ്പോള്‍ ഞാന്‍ ഒരു പരിഹാസ പാത്രം എന്തിനായിരുന്നു എല്ലാം .മടുത്തു എനിക്ക് മതിയായി .
നിന്റെ കര്‍മങ്ങള്‍ എല്ലാം ഇന്നലെ ആലുവ പുഴയില്‍ പൂര്‍ത്തിയായി. ഇനി എനിക്ക് മരിക്കാം . പക്ഷെ ഞാന്‍ നിന്നെ ഇപ്പോഴും സ്നേഹിക്കുന്നു.

Tuesday, November 23, 2010

വേദനാപര്‍വ്വം

ഗീത ചേച്ചിയുടെ ഈ വേദന  ഞാന്‍ നിങ്ങളോട് പങ്കു വക്കുകയാണ് .തീര്‍ച്ചയായും നിങ്ങള്‍ ഇത് വായിക്കുമെന്ന പ്രതീക്ഷയോടെ വായിക്കാനായി ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക 
 ഗീതയ്ക്കു ഒരു സഹായം